'സ്വന്തം കാലില് നില്ക്കാന് പ്രാപ്തിയായിട്ട് ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുത്തോളു'എന്ന് മുത്തശ്ശി ഞങ്ങളോട് പലവട്ടം പറഞ്ഞിരുന്നു. കുഞ്ഞുനാള് മുതല്. സ്വന്തം കാലില് നില്ക്കാന് പ്രാപ്തി എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്കിന്നും പൂര്ണ്ണമായി മനസ്സിലായിട്ടില്ല. കൂടുതല് ചോദിക്കാന് പ്രാപ്തിയാവും മുമ്പേ അവര് ഞങ്ങളെ വിട്ടുപോയിരുന്നു.
വിദ്യാഭ്യാസം നേടുക, ജോലി നേടുക, അല്ലെങ്കില് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള കരുത്തു നേടുകയൊക്കെയാവണം ആ വാക്കുകളിലുണ്ടായിരുന്നത്. അതുകൊണ്ടൊക്കെയാവണം ഒരു വിവാഹം എന്നത് എന്റെ ഇരുപതാമത്തെ വയസ്സുവരെ സ്വപ്നത്തില് പോലുമുണ്ടാവാതിരുന്നത്. ചില ലക്ഷ്യങ്ങള് എനിക്കുമുന്നിലുണ്ടായിരുന്നതുകൊണ്ടാവണം ഭാവിവരനെക്കുറിച്ച് സ്വപ്നം കാണാന്പോലും ഞാന് പ്രാപ്തയായിരുന്നില്ല.
എന്റെ മാതാപിതാക്കള് വിവാഹത്തെക്കുറിച്ചൊരിക്കലും പറഞ്ഞതുമില്ല. ഇതൊക്കെ പറഞ്ഞു വരുന്നത് ജീവിതത്തിന്റെ പ്രധാനലക്ഷ്യം വിവാഹമായിരുന്നില്ല എന്നതാണ്.
ഡിഗ്രി അവസാനവര്ഷം പഠിക്കുമ്പോള് പെണ്കുട്ടികള് മാത്രമുള്ള അവസരത്തില് അധ്യാപകന് ഇനി എന്ത് എന്ന് ഞങ്ങള് ആറുപേരോടായി ചോദിച്ചു. അന്ന് ഞാനും മറ്റൊരാളും ഒഴികെ നാലുപേരും തുടര്ന്നു പഠിക്കുന്നതിനെക്കുറിച്ചോ തൊഴിലിനേക്കുറിച്ചോ ഒന്നുമല്ല പറഞ്ഞത്.
സ്വസ്ഥമായി ഒരുത്തന്റെ തലയില് ചെന്നു കയറുക. അല്ലെങ്കില് വീട്ടുകാര് സ്വസ്ഥമായി ഒരുത്തനെ ഏല്പിച്ചിരിക്കും. അന്നേ ചിലര്ക്ക് ആലോചനകള് വന്നു കഴിഞ്ഞിരുന്നു. ഇത്തരം സാഹചര്യം ഒത്തുവരുന്നതുവരെ വീട്ടിലിരുന്ന് മുരടിക്കേണ്ടല്ലോ എന്നു കരുതിയാണ് പലരും പഠിക്കാന് വിടുന്നതും പോരുന്നതും.
വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മക്കളുമായി പ്രാരാബ്ധക്കാരാവുമ്പോഴാണ് പഠിച്ചതൊക്കെ ഒന്നു പൊടുതട്ടിയെടുക്കാനും തൊഴിലുകിട്ടിയിരുന്നെങ്കില് എന്നൊക്കെ ആലോചിക്കുന്നത്. അപ്പോഴേക്കും ഒന്നും തലയില് കയറാത്ത അവസ്ഥയുമാവും.
പത്താംക്ലാസു കഴിഞ്ഞ് പഠിക്കുന്നവരും പഠിക്കാത്തവരും ഇതുതന്നെ അവസ്ഥ. ചെറുപ്രായത്തിലെ വല്ലവന്റെയും തലയില് അത്യാവശ്യം സ്ത്രീധനവും കൊടുത്തേല്പിച്ചാല് പിന്നെ അച്ഛനുമമ്മയും സ്വസ്ഥമായി...ഹോ..എന്തു സമാധാനം..
ഒരു കൈത്തൊഴില് പോലും പഠിക്കാന് മിനക്കെടുകയോ പഠിപ്പിക്കുകയോ ഇല്ല.
സ്വസ്ഥമാണെന്നു ധരിച്ച ജീവിതത്തിലേക്ക് അസ്വാരസ്യങ്ങള്, പ്രയാസങ്ങള് കടന്നു വരുമ്പോള് പിന്നോട്ട് തിരിഞ്ഞു നോക്കിയിട്ട് എന്തു പ്രയോജനം?
പലതരത്തില് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നു അവള്ക്ക്. ചിലപ്പോള് ഗാര്ഹിക പീഡനമാവാം. ചിലപ്പോള് ഭര്ത്താവിന്റെ അകാല മരണമോ അസുഖങ്ങളോ ആവാം. പൊരുത്തക്കേടുകളാവാം. ഏതില്നിന്നാണെങ്കിലും അവള് ഒറ്റയായി പോകുന്നു. വീണ്ടും അച്ഛനമ്മമാരുടെ ആങ്ങളമാരുടെ സ്വസ്ഥതയിലേക്ക് അസ്വസ്ഥയായി അവള് കടന്നു വരുന്നു. അവള് തനിച്ചല്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങളും...
മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോള് വീട്ടുകാര് അടുത്തൊരാളിനെ കണ്ടുപിടിച്ചേല്പിക്കും. അപ്പോഴും ആദ്യം സംഭവിച്ചതുതന്നെ..
എന്റെ കൂട്ടുകാരിക്ക് അവളുടെ ഭര്ത്താവുമായി പൊരുത്തക്കേടുകളുണ്ടായപ്പോള് അയാളുടെ പക്ഷം പിടിച്ചു ന്യായീകരിക്കാന് ശ്രമിച്ചവരോട് അവള് പറഞ്ഞു.
'പതിനെട്ടു വയസ്സിലേ കല്ല്യാണം കഴിക്കാന് പൂതിയില്ലാഞ്ഞിട്ടല്ല...പഠിക്കണോന്നും ജോലികിട്ടണോന്നും ആഗ്രഹിച്ചത്. ഇതെനിക്ക് പണ്ടേ അറിയാമായിരുന്നു'
ഈ പണ്ടേ അറിയാമായിരുന്നു എന്നു പറഞ്ഞത് പൊരുത്തക്കേടന്നല്ല...ഭാവി എവിടെയെങ്കിലും തകരാറിലായാല് ഒറ്റക്കു നില്ക്കാനുള്ള പ്രാപ്തിയെയാണ്.
ഈ പ്രാപ്തി നേടുക എന്നത് ചില്ലറ പണിയല്ല. അതിനല്പം മിനക്കെട്ടേ പറ്റൂ.
ഇപ്പോള് പെണ്കുട്ടികളിലും പലരും വിവാഹത്തേക്കാള് മുന്ഗണന വിദ്യാഭ്യാസത്തിനും തൊഴിലിനും കൊടുക്കുന്നുണ്ടെന്ന് മറന്നുകൊണ്ടല്ല. അതു പക്ഷേ ന്യൂനപക്ഷം മാത്രമാണ്.
ചെറുപ്പം മുതല് ഒരു പെണ്കുട്ടി കേള്ക്കേണ്ടി വരുന്നത് നീ പെണ്കുട്ടിയാണ് വല്ലവന്റെയും വീട്ടില് ജീവിക്കേണ്ടവളാണ് എന്നാണ്. ആ ആധിയില് അവള്ക്കുവേണ്ടി സ്വരുക്കൂട്ടുന്നു. നാഴികക്ക് നാല്പതുവട്ടം പെണ്കുട്ടിയാണ് എന്ന് ഓര്മിപ്പിച്ചുകൊണ്ടുമിരിക്കുന്നു. അപ്പോള് അവള് വല്ലവന്റെയും തലയില് സ്വസ്ഥമായി കയറിക്കൂടുന്നതിനെക്കുറിച്ചുമാത്രം സ്വപ്നം കാണുന്നു. ഭാവിയെ സംഭവിച്ചേക്കാവുന്ന ഒരു ചിന്തയും അവളെ അസ്വസ്ഥമാക്കുന്നില്ല. മറ്റാരെയും ആശ്രയിക്കലല്ല സ്വയം പര്യാപ്തതയാണ് വേണ്ടതെന്ന് ഒരു നിമിഷം മാതാപിതാക്കളോ അവളോ ചിന്തിച്ചിരുന്നെങ്കില്..നമ്മുടെ പെണ്കുട്ടികള് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്ക്ക് അല്പമെങ്കിലും പരിഹാരമായേനേ.
ഇത്രയൊക്കെ പറഞ്ഞ എനിക്കും പറ്റി ചിലത്. മുത്തശ്ശിയുടെ വാക്കുകളൊക്കെ മനസ്സിലുണ്ടായിരുന്നു. നെഹൃ യുവകേന്ദ്രയിലെ എന് എസ് വി പണിയും വീട്ടില് വിഷ ചികിത്സയുമായി ഡിഗ്രി റിസല്ട്ടു പ്രിതീക്ഷിച്ചിരിക്കുന്ന കാലം. എന്നെ ജീവിതസഖിയാക്കാന് താത്പര്യം പ്രകടിപ്പിച്ച് ഒരു സൂഹൃത്ത്. ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചുമൊക്കെ ഞാന് നോക്കി. എനിക്കിപ്പോള് വിവാഹം ആവശ്യമാണോ?
ഞാന് സ്വന്തം കാലില് നില്ക്കാന് പ്രാപ്തയായിട്ടുണ്ടോ?
അവസാനം സുഹത്തുമായി സംസാരിക്കാന് തന്നെ തീരുമാനിച്ചു. ഭാവിയെക്കുറിച്ചുള്ള സുന്ദരമോഹനസ്വപ്നങ്ങളല്ല. രണ്ടുപേരുടേയും ഇഷ്ടാനിഷ്ടങ്ങള്, പോരായ്മകള്, ലക്ഷ്യങ്ങള്....അവന് എന്നെ അറിയുന്ന കൂട്ടുകാരനായിട്ടും അവനെ എനിക്കറിയാമായിരുന്നിട്ടും ധൈര്യത്തിന് ഞാന് രണ്ടും കല്പിച്ച് അവന് എഴുതി. എനിക്ക് എന്റേതായ ലക്ഷ്യങ്ങളുണ്ട് അതിന് തടസ്സം നിന്നാല് ഞാന് ഞാനല്ലാതാവും.
എന്നിട്ടും പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു സ്ഥിരജോലി/വരുമാനമായിട്ടു മതിയായിരുന്നല്ലോ വിവാഹം എന്ന്. കൊച്ചുകൊച്ചു തടസ്സങ്ങള് നേരിട്ടിട്ടുണ്ടെങ്കിലും പിന്നെയും പഠിച്ചു. വീണ്ടും എഴുതി. അവനുറങ്ങുമ്പോള് ഒരു സ്ഥിരജോലിക്കുവേണ്ടി ഞാനുണര്ന്നിരുന്നു പഠിച്ചു.
കുടുംബവും തൊഴിലും പ്രാരാബ്ധങ്ങളുമൊക്കെയുണ്ടെങ്കിലും ഞാനിന്നും ഒരു വിദ്യാര്ത്ഥിനിയാണ്. ഞാനെന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയില് തന്നെയാണ്...ഇവിടെ എന്റെ തടസ്സങ്ങള് അല്പം മടിയും അലസതയുമാണെന്ന തിരിച്ചറിവുമുണ്ട്.
ഉന്നതവിദ്യാഭ്യാസം നേടണമെന്നോ സര്ക്കാര്ജോലി വേണമെന്നോ അല്ല.
മൂന്നു വര്ഷം മുമ്പ് കല്ല്യാണ ഒരുക്കങ്ങള്ക്കിടയില് തട്ടിന്പുറത്ത് കയറ്റിയതാണ് ബിന്സിയയുടെ തയ്യല് യന്ത്രം. വരന് ഗള്ഫുകാരനായിരുന്നു. ജീവിതത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ, ആയുസ്സിനു നീളമില്ലായിരുന്നു എന്നു മാത്രം. ബഹളങ്ങളൊഴിഞ്ഞപ്പോള് അവള് പറഞ്ഞു.
'തട്ടിന്പുറത്ത്ന്ന് മെഷിന് താഴെയെറക്കണം. ഇനി എനിക്കും മക്കക്കും അതേയുള്ളു'
അവളെയും മക്കളെയും സംരക്ഷിക്കാനുള്ള കഴിവ് വീട്ടുകാര്ക്കുണ്ടായിട്ടും അവളിങ്ങനെ പറഞ്ഞപ്പോള് അഭിമാനം തോന്നി.
ഏതു പ്രതിസന്ധി ഘട്ടത്തിലും പിടിച്ചു നില്ക്കാന് പ്രാപ്തയാക്കുന്നത്, ധൈര്യം തരുന്നത് തൊഴിലെടുക്കാനുള്ള മനസ്സാണ്. അതുമാത്രമേ എന്നും തുണക്കൂ.
*------------------------------------------------------------------------------*
മൈന ഉമൈബാന്
സപ്ന
കാലിക്കറ്റ് കോ -ഓപ്പറേറ്റീവ് അര്ബന് ബാങ്ക്
മീഞ്ചന്ത ബ്രാഞ്ച്
കോഴിക്കോട് -18
Post new comment